അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണ് കോൽക്കത്ത നഗരത്തിലെ പോസ്റ്ററുകളും പ്രചാരണ മുദ്രാവാക്യങ്ങളുമെങ്കിൽ, തൃണമൂൽ കോൺഗ്രസ് ഒരുപക്ഷേ, ഇതിനകം യുദ്ധം ജയിച്ചുകഴിഞ്ഞു. നഗരത്തിലുടനീളം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മമത ബാനർജിയുടെ ക്ഷേമപദ്ധതികളും വിളിച്ചോതുന്ന കൂറ്റൻ ബോർഡുകളാണുള്ളത്. ബിജെപിയുടെ കൊടികളോ പോസ്റ്ററുകളോ എങ്ങും കാണാനുമില്ല. തൃണമൂലിന്റെ ഒരു പ്രധാന പ്രചാരണ വാചകം ഇതാണ്: “ജോതോയ് കൊരോ ഹംല, അബർ ജിത്ബെ ബംഗ്ല” (ഞങ്ങളെ എത്രയൊക്കെ ആക്രമിച്ചാലും ബംഗാൾ വീണ്ടും വിജയിക്കും).
ഈ മുദ്രാവാക്യം വെറുതെ ഉണ്ടായതല്ല. ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള തർക്കം ഭരണ- പ്രതിപക്ഷ രാഷ്ട്രീയത്തിനപ്പുറമാണ്. ബിജെപിയുടെ വെല്ലുവിളി കേവലം വോട്ടു കണക്കുകൾക്ക് അപ്പുറവും. ഇതോടെ 2026ലെ പോരാട്ടത്തിന് വീറും വാശിയുമേറുന്നു. അഴിമതിയും ഭരണനേട്ടങ്ങളും മാത്രമല്ല ഈ തെരഞ്ഞെടുപ്പിലെ വിഷയങ്ങൾ. ടോളിഗഞ്ചിലെ താമസക്കാരനായ ടിറ്റു ബോസ് പറയുന്നു: “ബംഗാളി സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ; കഴിയുമെങ്കിൽ ആരിലൂടെ എന്നതിനെക്കുറിച്ചുള്ള ഒരു ജനഹിതപരിശോധനയിലേക്കാണ് നീങ്ങുന്നത്”. വോട്ടറായ ശ്രീപർണ സെൻ (44) പറയുന്നത്, തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പുണ്ട് എന്നാണ്. “കാരണം, തൃണമൂൽ നേതാക്കൾ പലപ്പോഴും ആരോപിക്കുന്നതുപോലെ സാംസ്കാരികമായി അന്യരാകാതെയാണ് ബിജെപി സാംസ്കാരിക നവീകരണം വാഗ്ദാനം ചെയ്യുന്നത്. ഇത് ബംഗാളിക്ക് വേണ്ടിയാണെന്നും അത് മമത ബാനർജിയുടെ കീഴിലാണെന്നും ടിഎംസി പറയുന്നു. എന്നാൽ, ബംഗാളി സംസ്കാരം വലിയതോതിൽ തകർന്നത് മമതയുടെ കാലത്താണ്”.
എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ഭാഷ, സാഹിത്യം, നുഴഞ്ഞുകയറ്റക്കാർ എന്നീ വിഷയങ്ങളിൽ ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെ വാചകമടി കാസി നസ്രുൾ ഇസ്ലാമിനെപ്പോലുള്ളവർ രൂപപ്പെടുത്തിയ ബംഗാളിന്റെ ബഹുസ്വരതയ്ക്കു വിരുദ്ധമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് അതിന്റേതായ പോരായ്മകളുണ്ടെന്നത് നിഷേധിക്കാനാകില്ല. മുതിർന്ന നേതാക്കളുടെ പഴയകാല അബദ്ധങ്ങൾ ബിജെപിക്ക് ബംഗാളി വികാരം മനസിലാക്കാനാകില്ലെന്ന തൃണമൂൽ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട്. കേന്ദ്രത്തിൽനിന്നുള്ള നിരവധി ബിജെപി നേതാക്കൾക്ക് ബംഗാളിന്റെ ചരിത്ര-സാസ്കാരിക നായകരെക്കുറിച്ചു പറയുമ്പോൾ നാക്കു പിഴച്ചിരുന്നു. ഇത് തൃണമൂൽ പ്രചാരണത്തിന് ഇന്ധനമായി. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചതെന്ന് ബിജെപിയുടെ മുൻ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ പറഞ്ഞത് ഈ സാംസ്കാരികവിടവിന്റെ പ്രതീകമായി.
എന്നാൽ, ബംഗാളിന്റെ മഹത്തായ ഭൂതകാലത്തിൽനിന്ന് വിഭിന്നമായി, ഇന്നത്തെ പശ്ചിമബംഗാൾ സാമ്പത്തിക സ്തംഭനത്തിന്റെയും അക്രമത്തിന്റെയും സിൻഡിക്കറ്റ് ദൂഷിത വലയത്തിന്റെയും നിഴലിലാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മനോദീപ് സർക്കാർ പറയുന്നു: “ബംഗാളിന്റെ തകർച്ച ഒറ്റദിവസം കൊണ്ടുണ്ടായതല്ല. 1977 മുതൽ 2011 വരെ ഭരിച്ച ഇടതുസർക്കാരിന്റെ 34 വർഷമാണ് ഇതിന്റെ വിത്തുവിതച്ചത്. തൃണമൂലിന്റെ കാലത്ത് ഇത് കൂടുതൽ പടർന്നുപന്തലിച്ചു എന്നുമാത്രം. പ്രവാസിയാകേണ്ടിവന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. വർഷത്തിൽ രണ്ടു തവണയാണ് ഞാനെന്റെ മാതാപിതാക്കളെ കാണാൻ പോകുന്നത്’’. നഗരപ്രാന്തമായ ഖർദയിൽനിന്നുള്ള പ്രശാന്തോ നന്ദിയും ഇതിനെ ശരിവയ്ക്കുന്നു. ‘വൈരുധ്യമാണെന്നു തോന്നാം... എങ്കിലും ഈ സാംസ്കാരിക ശൂന്യതയും ഗുണ്ടകളെയും ന്യൂനപക്ഷങ്ങളെയും- വിശേഷിച്ച് മുസ്ലിംകളെ- പ്രീണിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയുയർത്താൻ ബിജെപിക്ക് വഴിയൊരുക്കി’.
മറ്റൊരു സുപ്രധാന കാര്യവുമുണ്ട്. ബിജെപി ദശാബ്ദങ്ങളായി ‘ഭദ്രലോക്’ എന്നറിയപ്പെടുന്ന വരേണ്യ, മധ്യവർഗ ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ദുർബലവിഭാഗങ്ങൾക്കിടയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്ബോങ്ഷികൾ, മതുവകൾ, നാമശൂദ്രർ, ചെറിയ ആദിവാസി വിഭാഗങ്ങൾ, ഗൂർഖകൾ എന്നിവർക്കു പുറമേ ക്രൈസ്തവർക്കിടയിൽപോലും ബിജെപി അടിത്തറ വിപുലമാക്കി. ഒബിസി സംവരണ ആനുകൂല്യങ്ങളിൽ മുസ്ലിം സമുദായങ്ങൾ ആനുപാതികമല്ലാത്ത വിഹിതം തട്ടിയെടുത്തുവെന്ന ആരോപണവും രോഷമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാറ്റമില്ലാതെ തുടരുന്ന അധികാരഘടനയ്ക്കെതിരേ പ്രതികരിക്കാൻ ഒരു വലിയ ജനവിഭാഗത്തിനുള്ള പിടിവള്ളിയായി ബിജെപി മാറി.
എന്നാൽ, മറ്റൊരു തലത്തിൽ ബംഗാൾ തെരഞ്ഞെടുപ്പ് വലിയൊരു പ്രഹേളികയാണ്. ബംഗാളി സാംസ്കാരിക സ്വത്വവും ഹിന്ദുത്വ ഏകീകരണവും തമ്മിലുള്ള ആശയപരമായ പോരാട്ടവേദിയായി അത് മാറുന്നു.
പല വിഷയങ്ങളിലും പൊതുജനങ്ങളുടെ നിലപാട് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ മമത ബാനർജി വളരെ പരിഭ്രാന്തയാണെന്ന് ഒരു വിഭാഗം പറയുന്നു. റോണോജിത് സന്യാൽ പറയുന്നു: “മമതയുടെയും അഭിഷേക് ബാനർജിയുടെയും അമ്മായി-അനന്തരവൻ കൂട്ടുകെട്ടിനെ കുടുംബവാഴ്ചയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പ്രതീകമായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപി വിജയിച്ചു”.
ബംഗാളി അഭിമാനവും ബിജെപിയുടെ ഹിന്ദി-ഹിന്ദു പരിപ്രേക്ഷ്യവും തമ്മിലുള്ള പോരാട്ടമാക്കി ചിത്രീകരിച്ചാണ് തൃണമൂൽ ഇതിനെ ചെറുക്കുന്നത്. തന്റെ ഭൂതകാലം മമത ബാനർജിക്കറിയാം. ശക്തമായ ഇടതുവിരുദ്ധ പ്രതിച്ഛായ ഇപ്പോഴും അവരുടെ കരുത്താണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുപോലും ഇടതുവിരുദ്ധ ലിബറലിസം അവരെ അജയ്യയാക്കിയിരുന്നു. “2021ലെ പോലെ 2026ലും ഇത് സംഭവിക്കും. ദക്ഷിണബംഗാളിലെ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്ക് പോയതിനാൽ ഈ രണ്ട് പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല”, ജാദവ്പുർ പ്രദേശത്തെ തൃണമൂൽ ബൂത്ത് വർക്കർ മോളോയ് ദാസ് പറയുന്നു.
എന്നാൽ തൃണമൂൽപോലും കളംമാറ്റിച്ചവിട്ടുകയാണ്. പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന രാഷ്ട്രീയ സമാനതയാണ് ഏറ്റവും വലിയ വൈരുധ്യം. മുസ്ലീം പ്രീണനം ആരോപിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ദിഗയിൽ പുതുതായി നിർമിച്ച ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് ഉറക്കെ പറയുന്നു. അതിനാൽ 2026ലെ യുദ്ധം ആരാണ് പശ്ചിമ ബംഗാൾ ഭരിക്കുകയെന്നു മാത്രമല്ല നിർണയിക്കുക. ഇന്ത്യയെയോ ബംഗാളിനേയോ കുറിച്ചുള്ള ആരുടെ ആശയമാണ് ഒടുവിൽ വിജയിക്കുക എന്നതിനും അത് ഉത്തരം നൽകും.